ഫ്ലോറിഡ: അമേരിക്കയിൽ ഈ വർഷം ഏറ്റവും കൂടുതൽ കുടിയേറ്റ വിരുദ്ധ അറസ്റ്റുകൾ നടന്നത് ഫ്ലോറിഡയിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റിന്റെ മയാമി ഫീൽഡ് ഓഫിസിന് കീഴിൽ പ്രതിദിനം ശരാശരി 120 അറസ്റ്റുകൾ നടക്കുന്നുണ്ട്. മാർച്ച് 10 വരെയുള്ള കണക്കനുസരിച്ച് ഫ്ലോറിഡയിൽ ആകെ 9,880 അറസ്റ്റുകൾ രേഖപ്പെടുത്തി. ഇത് മറ്റ് പ്രധാന നഗരങ്ങളേക്കാൾ വളരെ കൂടുതലാണ്.
ട്രംപ് ഭരണകൂടത്തിന്റെ കൂട്ട നാടുകടത്തൽ നയങ്ങളോട് ചേർന്നുനിൽക്കുന്ന ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റസിന്റെ കർശന നടപടികളാണ് ഈ വർധനവിന് കാരണം.
ക്രിമിനൽ പശ്ചാത്തലമില്ലാത്ത സാധാരണ കുടിയേറ്റക്കാരെ പോലും കൂട്ടത്തോടെ അറസ്റ്റ് ചെയ്യുന്നതിനെതിരെ റിപ്പബ്ലിക്കൻ ഷെരീഫുമാരും പ്രാദേശിക നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
മികച്ച രീതിയിൽ ജീവിക്കുന്നവർക്ക് പൗരത്വത്തിന് വഴിയൊരുക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു.
ഓറഞ്ച് കൗണ്ടി പോലുള്ള സ്ഥലങ്ങളിൽ തടവുകാരുടെ എണ്ണം വർധിച്ചതിനെത്തുടർന്ന്, ക്രിമിനൽ കുറ്റമില്ലാത്തവരെ പാർപ്പിക്കുന്നതിന് പ്രാദേശിക ഭരണകൂടം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ ഫ്ലോറിഡയിൽ മാത്രം നാടുകടത്തൽ ഭീഷണി നേരിടുന്ന ഏകദേശം 10 ലക്ഷത്തോളം പേരുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.